ശനിയാഴ്‌ച, ഡിസംബർ 31, 2011

തടവില്‍ കഴിയുന്നവരുടെ മോചനം: നോര്‍ക്ക പ്രതിനിധി സൗദി സന്ദര്‍ശിക്കും !!

തിരുവനന്തപുരം: സൗദി അറേബ്യയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന മലയാളികളുടെ മോചനത്തിനായുള്ള നടപടിയുടെ ഭാഗമായി നോര്‍ക്കയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ജനുവരിയില്‍ തന്നെ സൗദി അറേബ്യയിലേക്കയക്കുമെന്ന്് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.  ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ അറിഞ്ഞ ശേഷം സര്‍ക്കാര്‍ പ്രതിനിധി അവിടെയുള്ള മലയാളി സംഘടനകളുമായി ചര്‍ച്ച നടത്തി ജയിലില്‍ കഴിയുന്നവരെ മോചിപ്പിക്കാനുള്ള സാധ്യതകള്‍ ആരായും. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ കഴിയുന്നവരെയും വിസ തട്ടിപ്പില്‍ വഞ്ചിതരായി നാട്ടിലെത്താന്‍ കഴിയാത്തവരെയും രോഗികളെയും നാട്ടില്‍ എത്തിക്കാന്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗ്ലോബല്‍ എന്‍.ആര്‍.കെ മീറ്റ് 2011ന്റെ ഭാഗമായി പ്രവാസി മലയാളികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.  35 വിദേശമലയാളി സംഘടനാ പ്രതിനിധികളുമായും പ്രവാസി മലയാളികളുമായും മുഖ്യമന്ത്രി നേരിട്ട് ആശയവിനിമയം നടത്തി. കാലാവധി കഴിഞ്ഞും ജയിലില്‍ കഴിയുന്നവരുടെ പ്രശ്‌നങ്ങള്‍, മടങ്ങിയെത്തിയ വിദേശമലയാളികളുടെ പുനരധിവാസം, എംബസികളിലെ ഉദ്യോഗസ്ഥ ക്ഷാമം, അവശനിലയിലായവരെ നാട്ടിലെത്തിക്കുന്നതിലുള്ള ബുദ്ധിമുട്ട്, പ്രവാസി കമ്മീഷന്‍ രൂപീകരണം, എന്‍ആര്‍ ഐ സഹകരണ സൊസൈറ്റി, ബാങ്ക്, സര്‍വകലാശാല, റിക്രൂട്ട്‌മെന്റ് തട്ടിപ്പ്, വിദേശത്തായിരിക്കുമ്പോള്‍ നാട്ടിലുള്ള സ്വത്തിനുള്ള സുരക്ഷ മുതലായ വിഷയങ്ങളാണ് പ്രധാനമായും വിദേശമലയാളികള്‍ ഉന്നയിച്ചത്.

പ്രവാസികളുടെ സ്വത്ത് തട്ടിയെടുക്കുന്നത് ഉള്‍പ്പടെയുള്ള കേസുകളും പരാതികളും അന്വേഷിക്കുന്നതിന് പോലീസ് സ്റ്റേഷനുകളിലെ എന്‍.ആര്‍.കെ സെല്‍ ഒരു ഐ.ജിയുടെ കീഴിലാക്കി വിപുലീകരിക്കും. ഇതിനായി ഓരോ ഡിവൈഎസ്പിക്കും ഓരോ ജില്ലയുടെ ചുമതല നല്‍കും. എംബസികളില്‍ മലയാളി ഉദ്യോഗസ്ഥനെ നിയമിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. വടക്കേ ഇന്ത്യയിലും മറ്റ് സംസ്ഥാനങ്ങളിലുമുള്ള മലയാളികളുടെ യാത്രാ സൗകര്യം വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്തുന്നതിനും നിലവിലുള്ള ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് നല്‍കുന്ന കാര്യവും റെയില്‍വെ മന്ത്രാലയവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച് ജനുവരി 15ന് എറണാകുളത്ത് റെയില്‍വെയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ് റെയില്‍വെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രവാസികള്‍ക്ക് മാത്രമായി ബാങ്ക് തുടങ്ങുന്ന കാര്യം ആര്‍.ബി.ഐയുമായും കേന്ദ്ര സര്‍ക്കാരുമായും ആലോചിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളും. എന്‍. ആര്‍.കെ സര്‍വകലാശാല തുടങ്ങുന്നതും ഒരു കോളേജില്‍ വിദേശ മലയാളികളുടെ കുട്ടികള്‍ക്ക് മാത്രമായി സീറ്റ് സംവരണം ചെയ്യുന്നതും നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി അനുഭാവപൂര്‍വം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു
.
(courtesy:gulfmalayaly.com)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ