വെള്ളിയാഴ്‌ച, ഓഗസ്റ്റ് 17, 2012

ജര്‍മനിയിലെ ഹാംബര്‍ഗ് നഗരത്തില്‍ ഇസ്‌ലാമിക അവധിക്ക് അംഗീകാരം

ബെര്‍ലിന്‍: ഈദുല്‍ഫിത്തര്‍, ഈദുല്‍ അദ്ഹ, മുഹര്‍റം പത്ത്‌ തുടങ്ങിയ ഇസ്‌ലാമിക അവധി ദിനങ്ങള്‍ക്ക് ജര്‍മനിയിലെ ഹാംബര്‍ഗ് സിറ്റിയില്‍ അംഗീകാരം. ഇത് അംഗീകരിക്കുന്ന ആദ്യത്തെ ജര്‍മന്‍ നഗരമാണ് ഹാംബര്‍ഗ്. ഹാംബര്‍ അതോറിറ്റിയും പ്രദേശത്തെ മുസ്‌ലിം സംഘടനകളും തമ്മിലുണ്ടാക്കിയ കരാര്‍ അനുസരിച്ച് ഈ ദിവസങ്ങളില്‍ മുസ്‌ലിം ജോലിക്കാര്‍ക്കും കുട്ടികള്‍ക്കും അവധി അനുവദിക്കും.
ഈ കരാറനുസരിച്ചു സ്കൂളുകളില്‍ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക്‌ മത പഠന ക്ലാസ്സുകളും അനുവദിക്കും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച രേഖകളില്‍ ഇരു വിഭാഗവും ഒപ്പുവെച്ചത്‌. 2007 മുതല്‍ തുടങ്ങിവെച്ച ചര്‍ച്ചകളാണ് ഇതോട് പൂര്‍ത്തിയായത്‌. കൌണ്‍സില് ഓഫ് ഇസ്‌ലാമിക് കമ്യൂണിറ്റീസ്, ടര്‍ക്കിഷ് ഇസ്‌ലാമിക് യൂണിയന്‍, അസോസിയേഷന്‍ ഓഫ് ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്റെഴ്സ് തുടങ്ങിയ സംഘടനകളാണ് സിറ്റി അതോറിറ്റിയുമായി ധാരണയിലെത്തിയത്. നഗരത്തിലെ ക്രിസ്ത്യന്‍-ജൂത വിഭാഗങ്ങളുമായി നേരത്തെ ഇത്തരം കാരാറുകള്‍ നിലനില്‍ക്കുന്നുണ്ട്.
15 ലക്ഷം മുസ്‌ലിംകളാണ് ഹാംബര്‍ഗിലുള്ളത്. 82 ദശലക്ഷം ജനസംഖ്യയുള്ള ജര്‍മനിയില്‍ നാല് ദശലക്ഷം മുസ്‌ലിംകളാണുള്ളത്. “ഈ തീരുമാനം ജര്‍മനിയിലെ മറ്റു പതിനഞ്ചു സ്റ്റേറ്റുകള്‍ക്കും ഒരു മാതൃകയാണ്. രാജ്യത്ത്‌ ഇസ്‌ലാം ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നതിനുള്ള ആദ്യ പടിയാണിത്”  കൌണ്‍സില് ഓഫ് ഇസ്‌ലാമിക് കമ്യൂണിറ്റീസിന്റെ ഡാനിയല്‍ ആബിദീന്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ