ശനിയാഴ്‌ച, ജൂൺ 23, 2012

ഹാജിമാര്‍ക്ക് മൊബൈല്‍ സിമ്മും വിസാ കാര്‍ഡും !!

ന്യൂദല്‍ഹി: സര്‍ക്കാര്‍ ക്വോട്ടയില്‍ ഈ വര്‍ഷം ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്ന മുഴുവന്‍ തീര്‍ഥാടകര്‍ക്കും സൗദി അറേബ്യയില്‍ ഉപയോഗിക്കാവുന്ന മൊബൈല്‍ സിം കാര്‍ഡ് നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഹജ്ജ് കമ്മിറ്റി സാധാരണ ഗതിയില്‍ കൈമാറുന്ന തുകയിലും കൂടുതല്‍ കൈവശം വെക്കാന്‍ ഉദ്ദേശിക്കുന്ന തീര്‍ഥാടകര്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിസാ കാര്‍ഡും നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഹാജിമാര്‍ക്ക് മൊബൈല്‍ സിം നല്‍കുന്നതിന് നേരത്തേ കേരള ഹജ്ജ് കമ്മിറ്റി പരീക്ഷണാടിസ്ഥാനത്തില്‍ ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. എന്നാല്‍, വിദേശ മന്ത്രാലയത്തിന്റെ സഹായത്തോടെ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൊബൈല്‍ സിം നല്‍കുന്നത് വിജയിക്കുമെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി.എ റഹീം പറഞ്ഞു. നിലവില്‍ ഓരോ ഹാജിക്കും 2100 സൗദി റിയാല്‍ മക്കയിലും മദീനയിലും ചെലവിടുന്നതിനായി ഹജ്ജ് കമ്മിറ്റി നല്‍കുന്നുണ്ട്. ഇതിലധികം കാഷ് കൈവശംവെക്കാന്‍ ആഗ്രഹിക്കുന്ന തീര്‍ഥാടകര്‍ തങ്ങള്‍ക്ക് ആവശ്യമുള്ള ഇന്ത്യന്‍ രൂപ നാട്ടിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് കൈമാറിയാല്‍ തുല്യമായ റിയാല്‍ സൗദിയില്‍നിന്ന് എടുക്കാവുന്ന തരത്തില്‍ അന്തര്‍ദേശീയ വിസാ കാര്‍ഡ് നല്‍കും.നറുക്കെടുപ്പ് ബാധകമല്ലാത്ത റിസര്‍വ് കാറ്റഗറിയിലുള്ള കേരളത്തില്‍നിന്നുള്ള മുഴുവന്‍ തീര്‍ഥാടകര്‍ക്കും ഹജ്ജ് യാത്ര സാധ്യമാകണമെങ്കില്‍, കേന്ദ്ര സര്‍ക്കാറിന്റെ പ്രത്യേക ക്വോട്ടയായി മാറ്റിവെച്ച 11,000ത്തില്‍നിന്ന് ചുരുങ്ങിയത് 1620 സീറ്റുകളെങ്കിലും കേരളത്തിന് അധികമായി അനുവദിക്കണമെന്ന് പി.ടി.എ റഹീം സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ