ശനിയാഴ്‌ച, ജൂൺ 23, 2012

പ്രായപൂര്‍ത്തിയായെങ്കില്‍ മുസ്ലിം പെണ്‍കുട്ടിക്ക് 15ാം വയസ്സില്‍ വിവാഹിതയാകാമെന്ന് കോടതി !!

ന്യൂദല്‍ഹി: പ്രായപൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ മുസ്ലിം പെണ്‍കുട്ടിക്ക് 15ാം വയസ്സില്‍ സ്വന്തം ഇഷ്ടപ്രകാരം വിവാഹിതയാകാമെന്ന് ദല്‍ഹി ഹൈകോടതി വിധിച്ചു. 18 വയസ്സില്‍ താഴെയുള്ള ഒരു പെണ്‍കുട്ടിയുടെ വിവാഹം ശരിവെച്ചും അവളെ ഭര്‍തൃഗൃഹത്തില്‍ താമസിക്കാനനുവദിച്ചുമാണ് കോടതി വിധി പുറപ്പെടുവിച്ചത്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ മാതാപിതാക്കളുടെ അനുവാദമില്ലാതെ വിവാഹം കഴിക്കാനും അവള്‍ക്ക് 18 വയസ്സില്‍ താഴെ പ്രായമാണെങ്കില്‍പോലും ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാനും ഇസ്ലാമികനിയമം അനുവദിക്കുന്നുണ്ടെന്ന് എസ്. രവീന്ദ്രഭട്ടും എസ്. പി. ഗാര്‍ഗുമടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

16 വയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചതാണെന്നാരോപിച്ചുള്ള അമ്മയുടെ പരാതി കോടതി തള്ളി. താന്‍ ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാനായി സ്വന്തം തീരുമാനപ്രകാരമാണ് വീടു വിട്ടതെന്നും തന്റെ ഭര്‍ത്താവിനെതിരെ തട്ടിക്കൊണ്ടുപോകല്‍ കുറ്റം ചുമത്തരുതെന്നുമുള്ള പെണ്‍കുട്ടിയുടെ വാദം കോടതി അംഗീകരിച്ചു. എങ്കിലും 18 വയസ്സാകുമ്പോള്‍ പെണ്‍കുട്ടിക്കു വേണമെങ്കില്‍ ഈ ബന്ധം വേണ്ടെന്നുവെക്കാമെന്നും കോടതി പറഞ്ഞു. സ്ത്രീകള്‍ക്കായുള്ള സര്‍ക്കാര്‍ പുനരധിവാസ കേന്ദ്രത്തിലാണ് പെണ്‍കുട്ടിയിപ്പോള്‍. 18 വയസ്സാകുംവരെ ദമ്പതികളും ബന്ധുക്കളും എല്ലാ ആറുമാസത്തിലും ശിശുക്ഷേമസമിതിയുടെ മുന്നില്‍ ഹാജരാകണമെന്നും കോടതി പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ