ശനിയാഴ്‌ച, ജൂൺ 23, 2012

ഖുര്‍ആന്‍ കത്തിച്ച യു.എസ് സൈനികര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ !!

വാഷിങ്ടണ്‍: അഫ്ഗാനിസ്താനില്‍ ഖുര്‍ആന്‍ പതിപ്പുകള്‍ കത്തിക്കുകയും വികൃതമാക്കുകയും ചെയ്ത സംഭവത്തിലുള്‍പെട്ട സൈനികര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് യു.എസ് അന്വേഷണ സംഘം ശിപാര്‍ശ ചെയ്തു. അധിനിവേശ സൈനികര്‍ ഇസ്ലാം മതവിശ്വാസത്തെ വ്രണപ്പെടുത്തിയതായി തെളിഞ്ഞെന്നും ഇവര്‍ക്കെതിരെ പട്ടാളവകുപ്പുകള്‍ അനുസരിച്ച് അച്ചടക്ക നടപടിയെടുക്കുമെന്നും പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോര്‍ജ് ലിറ്റില്‍ അറിയിച്ചു.

മതഗ്രന്ഥങ്ങള്‍ തിരിച്ചറിയുന്നതിനാവശ്യമായ പരിശീലനങ്ങള്‍ സൈനികര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വര്‍ഷാദ്യമായിരുന്നു സംഭവം. കാബൂളിലെ നാറ്റോ വ്യോമതാവളത്തിലെ തടങ്കല്‍കേന്ദ്രത്തിലുള്ള ഖുര്‍ആനും മറ്റ് ഗ്രന്ഥങ്ങളുമാണ് അധിനിവേശ സൈനികര്‍ കത്തിച്ചത്. തടവുകാര്‍ സന്ദേശം കൈമാറാനായി ഗ്രന്ഥങ്ങള്‍ ഉപയോഗിച്ചുവെന്ന് നാറ്റോ ഉദ്യോഗസ്ഥര്‍ വിവര്‍ത്തകരുടെ സഹായത്തോടെ കണ്ടെത്തുകയായിരുന്നുവത്രെ. ഇത്തരം 1652 ഗ്രന്ഥങ്ങള്‍ മാറ്റാന്‍ ഉദ്യോഗസ്ഥര്‍ ഉത്തരവിടുകയും സൈനികര്‍ ഇവ പെട്ടികളിലാക്കി കത്തിക്കുകയുമായിരുന്നു.
ഇവയില്‍ ഖുര്‍ആനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൈനികര്‍ക്ക് അറിയില്ലായിരുന്നുവെന്നായിരുന്നു നാറ്റോയുടെ വാദം. ഖുര്‍ആന്‍ കത്തിച്ച നാറ്റോ സേനയുടെ നടപടിക്കെതിരെ ലോകമെങ്ങും ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു.കാബൂളിലും മറ്റുമുണ്ടായ അക്രമസംഭവങ്ങളില്‍ 30 അഫ്ഗാന്‍ പൗരന്മാരും ആറ് യു.എസ് സൈനികരും കൊല്ലപ്പെട്ടിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ