വെള്ളിയാഴ്‌ച, മേയ് 11, 2012

ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കുന്നത് തീര്‍ഥാടകര്‍ക്ക് ഭാരമാവില്ല - Madhyamam

ഹജ്ജ് സബ്സിഡി 10 വര്‍ഷത്തിനകം ഘട്ടംഘട്ടമായി നിര്‍ത്തലാക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് ഹജ്ജ് തീര്‍ഥാടകരുടെമേല്‍ അധിക ബാധ്യത കെട്ടിവെക്കാനിടയില്ല. സബ്സിഡി ‘അടിച്ചേല്‍പിക്കുന്നതിന് ’എതിരെ കുറെ നാളായി മുസ്ലിം നേതാക്കള്‍ ഉയര്‍ത്തിയ എതിര്‍പ്പിനോടാണ് സുപ്രീംകോടതി യോജിപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്.
ഹജ്ജ് സബ്സിഡി വകയില്‍ കഴിഞ്ഞ 10 വര്‍ഷം 3,554.78 കോടിയാണ് കേന്ദ്ര ഗവണ്‍മെന്‍റ് ചെലവഴിച്ചത്. 2008ല്‍ എല്ലാ റെക്കോഡും ഭേദിച്ച് 854.77കോടി വരെ സബ്സിഡി ഉയര്‍ന്നു. 2000ത്തില്‍ 156കോടിയായിരുന്നത് 210ആകുമ്പോഴേക്കും ശരാശരി 700കോടിയോളമായി. ഈ തുക മുഴുവനും തീര്‍ഥാടകരുടെ യാത്രക്കൂലി ഇനത്തില്‍ എയര്‍ ഇന്ത്യയുടെ ഒരിക്കലും നിറയാത്ത വയറിലേക്കാണ് പോയത്. കേട്ടാല്‍ ഞെട്ടുന്ന ഭീമമായ തുകയാണ് എയര്‍ ഇന്ത്യ ഹജ്ജ് തീര്‍ഥാടകരെ മക്കയിലേക്കും തിരിച്ചും എത്തിക്കുന്നതിന് ഇതുവരെ ഈടാക്കിക്കൊണ്ടിരുന്നത്. എന്നാല്‍ 2011മുതല്‍ എയര്‍ ഇന്ത്യക്ക് പകരം സൗദി അറേബ്യന്‍ എയര്‍ലൈന്‍സും ‘നാസും’ ഹാജിമാരുടെ യാത്രാ ചുമതല ഏറ്റെടുത്തതോടെ നിരക്കില്‍ ഗണ്യമായ കുറവുണ്ടായി.
എയര്‍ ഇന്ത്യ 2000 ഡോളര്‍ ( ഇപ്പോഴത്തെ നിരക്കില്‍ ഒരു ലക്ഷത്തിലേറെ രൂപ ) ഈടാക്കിയ സ്ഥാനത്ത് ‘സൗദിയ’ 800ഡോളറാണ് വാങ്ങുന്നത്. എയര്‍ ഇന്ത്യയുടെ കുത്തക തകര്‍ന്നതോടെ സബ്സിഡി കൂടാതെ തന്നെ ഹാജിമാരുടെ യാത്ര കുറഞ്ഞ നിരക്കില്‍ തരപ്പെടുത്താന്‍ കഴിയുമെന്ന അവസ്ഥ വന്നു. എന്നിട്ടും സബ്സിഡിക്കായി ബജറ്റില്‍ വലിയ തുക മാറ്റിവെച്ചത് തീര്‍ഥാടകരുടെ ക്ഷേമം മുന്‍ നിര്‍ത്തിയായിരുന്നില്ല. മറിച്ച്, ഹജ്ജിന്‍െറ മറവില്‍ നടക്കുന്ന സുതാര്യമല്ലാത്ത ഇടപാടുകള്‍ക്കു വേണ്ടിയായിരുന്നു.
പ്രധാനമന്ത്രിയൂടെ സൗഹൃദ സംഘം എന്ന പേരില്‍ ജംബോ സംഘത്തെ അയക്കുന്നതിനും ഹജ്ജ് വേളയില്‍ ഉദ്യോഗസ്ഥ സംഘത്തെ വിന്യസിക്കുന്നതിനുമെല്ലാം സബ്സിഡിയില്‍നിന്നാണ് വക കണ്ടത്തെിയിരുന്നത് എന്നാണറിയുന്നത്. സബ്സിഡി പോകുന്നതോടെ ഉണ്ടാവുന്ന വര്‍ധന ഹാജിമാര്‍ക്ക് താങ്ങാവുന്നതേയുള്ളൂ.
എന്നാല്‍, ബി.ജെ.പിയെ പോലുള്ള സംഘടനകള്‍ ഹജ്ജ് സബ്സിഡിയെ മൂസ്ലിം പ്രീണനമായി ആരോപിക്കുകയും അതു നിര്‍ത്തലാക്കുന്നതിന് പലവട്ടം കോടതിയെ സമീപിക്കുകയുമുണ്ടായി. ബി.ജെ.പി രാജ്യസഭാംഗം പ്രഫുല്‍ ഗൊറാദിയ സബ്സിഡിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ ‘നമ്മുടെ രാജ്യം ഐക്യത്തോടെ നിലനില്‍ക്കണമെങ്കില്‍ എല്ലാ സമുദായങ്ങളോടും വിഭാഗങ്ങളോടും സഹിഷ്ണുതയും തുല്യ ബഹുമാനവും കാണിക്കണമെന്ന്’ ഓര്‍മപ്പെടുത്തിയാണ് ജസ്റ്റിസുമാരായ മാര്‍ക്കണേയ കട്ജുവും ഗ്യാന്‍ സുധ മിശ്രയും ഹജ്ജ് സബ്സിഡി നല്‍കുന്നത് മതേതരവിരുദ്ധമല്ളെന്ന് ചൂണ്ടിക്കാട്ടിയത്.
മുസ്ലിം സമൂഹം ഒരിക്കലും സബ്സിഡിക്ക് ആവശ്യപ്പെട്ടിട്ടില്ളെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ എ.ആര്‍. റഹ്മാന്‍ ഖാന്‍ ഒരു വേള സഭയില്‍ വ്യക്തമാക്കുകയുണ്ടായി. രാജ്യസഭാംഗവും ജംഇയ്യതുല്‍ ഉലമായെ ഹിന്ദ് ജനറല്‍ സെക്രട്ടറിയുമായിരുന്ന മൗലാന മഹ്മൂദ് മദനി ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കണമെന്ന് പലവട്ടം സഭയില്‍ വാദിച്ചിരുന്നു. സബ്സിഡി നിര്‍ത്തലാക്കി മലേഷ്യയില്‍ ഫലപ്രദമായി പരീക്ഷിച്ചുപോരുന്ന ‘മലേഷ്യന്‍ പില്‍ഗ്രിംസ് മാനേജ്മെന്‍റ് ഫണ്ട് ’ മാതൃകയില്‍ ഇന്ത്യയിലും ബാങ്കിതര ഇസ്ലാമിക നിക്ഷേപ സ്ഥാപനം തുടങ്ങണമെന്ന് നിരന്തരം ആവശ്യമുയരുന്നുണ്ട്. മുമ്പ് വിമാനയാത്രക്കൂലി ഇനത്തില്‍ 12,000രൂപ വാങ്ങിയിരുന്നത് പിന്നീട് 16,000രൂപയായി ഉയര്‍ത്തുകയുണ്ടായി. ഇത്രയും പേരുടെ പോക്കുവരവ് സ്വകാര്യ വിമാന കമ്പനികള്‍ ഏറ്റെടുക്കുകയാണെങ്കില്‍ കുറഞ്ഞ നിരക്കില്‍ കരാര്‍ ഉറപ്പിക്കാന്‍ കഴിയുമെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

1 അഭിപ്രായം:

  1. സാമ്പത്തിക ശേഷിയുല്ലവര്‍ക്കല്ലേ ഹജ്ജു നിര്‍ബന്ധം. അവര്‍ക്ക്‌ അതുണ്ടെങ്കില്‍ പിന്നെ സര്‍ക്കാരിന്റെ സബ്സിഡിക്ക് വേണ്ടി നടക്കുന്നു.

    മറുപടിഇല്ലാതാക്കൂ