ചൊവ്വാഴ്ച, മേയ് 29, 2012

ഹജ്ജ്: ഒരുക്കങ്ങള്‍ തകൃതി; കെട്ടിടങ്ങള്‍ ഇക്കുറി നേരത്തെ കണ്ടെത്തി !!

ജിദ്ദ: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന വരുന്ന 1.25ഹാജിമാര്‍ക്ക് താമസിക്കാനുള്ള കെട്ടിടങ്ങള്‍ ഇക്കുറി നേരത്തെ തന്നെ കണ്ടെത്താന്‍ കഴിഞ്ഞതായി ഹജ്ജ് മിഷന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഹറമിന് ഒന്നര കി. മീറ്റര്‍ ചുറ്റളവില്‍ ഗ്രീന്‍ കാറ്റഗറിയില്‍ ഇത്തവണ 65,000 തീര്‍ഥാടകരെ താമസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതില്‍ 60,000ത്തോളം പേര്‍ക്ക് ആവശ്യമായ താമസ സൗകര്യങ്ങള്‍ ഇതിനകം കണ്ടെത്തിയതായി ഹജ്ജ് കോണ്‍സല്‍ മൂഹമ്മദ് നൂറുറഹ്മാന്‍ ശൈഖ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഹറമിന് ചുറ്റും അജ്യാദ്, ഗസ്സ, ജര്‍വല്‍ ഭാഗങ്ങളിലാണ് ഇവ ലഭിച്ചിരിക്കുന്നത്. ഏതാനും പുതിയ കെട്ടിടങ്ങളും ഇക്കൂട്ടത്തിലുണ്ടെന്നറിയുന്നു.
ഇത്തവണ ഹറമിന് ചുറ്റും ‘ഗ്രീന്‍’ എന്ന ഒരു വിഭാഗം മാത്രമാണുള്ളത്. വൈറ്റ് കാറ്റഗറി ഒഴിവാക്കിയിട്ടുണ്ട്. മുന്‍ വര്‍ഷത്തെ പോലെ 60,000പേര്‍ക്ക് ഇത്തവണയും ഹറമില്‍നിന്ന് ഏഴു കി.മീറ്റര്‍ അകലെ അസീസിയിയിലായിരിക്കും താമസമൊരുക്കുക. അവിടെ കെട്ടിടങ്ങള്‍ ലഭിക്കാന്‍ പ്രയാസമുണ്ടാകാറില്ല. ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ കഴിഞ്ഞ മാസം തന്നെ പ്രസിദ്ധീകരിച്ചിരുന്നു. മദീനയില്‍ അവസാന ഘട്ടത്തിലാണ് കെട്ടിടങ്ങള്‍ കണ്ടെത്താറ്.
ഹജ്ജ് അഡീഷനല്‍ ക്വോട്ടയുടെ കാര്യത്തില്‍ ഇതുവരെ സൗദി അധികൃതരുടെ ഭാഗത്തുനിന്ന് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ഹജ്ജ് കോണ്‍സല്‍ വെളിപ്പെടുത്തി. അധിക ക്വോട്ട എല്ലാ വര്‍ഷവും റമദാനോടെയാണ് അനുവദിച്ചുകിട്ടാറ്. അവസാന നിമിഷത്തില്‍ ലഭിക്കുന്നത് കൊണ്ടുള്ള പ്രയാസങ്ങള്‍ ഒഴിവാക്കുന്നതിന് നേരത്തെ തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകണമെന്ന് ഹജ്ജ് മന്ത്രിയെ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യന്‍ പ്രതിനിധി സംഘം ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ഹജ്ജ് തയാറെടുപ്പുകള്‍ ദല്‍ഹിയിലും ജിദ്ദയിലും മക്കയിലുമായി തകൃതിയായി പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ ചേര്‍ന്ന ഹജ്ജ് ഉന്നത തല യോഗത്തില്‍ അംബാസഡര്‍ ഹാമിദലി റാവു, കോണ്‍സല്‍ ജനറല്‍ ഫെയ്സ് അഹ്മദ് കിദ്വായി എന്നിവര്‍ പങ്കെടുക്കുകയുണ്ടായി. ഹാജിമാരുടെ യാത്രക്ക് വിവിധ വിമാന കമ്പനികള്‍ നല്‍കിയ ക്വെട്ടേഷന്‍ മേയ് 21ന് തുറക്കുകയുണ്ടായി. വ്യോമയാന മന്ത്രാലത്തിന്‍െറ മേല്‍നോട്ടത്തില്‍ നടക്കുന്ന ഇടപാടില്‍ സൗദി എയര്‍ലൈന്‍സിനും ജെറ്റ് എയര്‍വേയ്സിനും കരാര്‍ ലഭിച്ചതായാണ് വിവരം.
ഔദ്യാഗിക അറിയിപ്പൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. കഴിഞ്ഞ മൂന്നുവര്‍ഷമായി രംഗത്തുണ്ടായിരുന്ന സൗദി വിമാന കമ്പനിയായ ‘നാസ്’ പുറന്തള്ളപ്പെട്ടതായാണ് വിവരം.എയര്‍ ഇന്ത്യ ഏതാനും വര്‍ഷമായി ഹജ്ജ് ഓപ്പറേഷനില്‍നിന്ന് ഒഴിവാക്കപ്പെട്ടിരിക്കയാണ്. എന്നിരുന്നാലും ജമ്മു-കശ്മീരില്‍നിന്നുള്ള ഹാജിമാരുടെ പോക്കുവരവ് ദേശീയ വിമാന കമ്പനി വഴിയായിരിക്കണമെന്നായിരുന്നു ധാരണ. ജെറ്റ് എയര്‍വേയ്സ് രംഗത്തുവരികയാണെങ്കില്‍ ആ ചുമതലയില്‍നിന്നും എയര്‍ ഇന്ത്യയെ മാറ്റിനിര്‍ത്താനാണ് സാധ്യത.
(courtesy:madhyamam)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ