തിങ്കളാഴ്‌ച, മാർച്ച് 19, 2018

പ്രവാചകാധ്യാപനങ്ങളുടെ പ്രതിഫലന0

ശ്രീമാന്‍ സീ.ആര്‍. ദാസ് (1870-1925) പ്രശസ്തനായ നിയമജ്ഞനാണ്. കോണ്‍ഗ്രസ് നേതാവ്. 1910 കളില്‍ പാട്നയിലെ ഒരു സമീന്താര്‍ കുടുംബത്തിന്‍റെ കേസ് അദ്ദേഹത്തിന്‍റെ മുമ്പിലെത്തി. ഒരു തര്‍ക്കസ്ഥലത്തിന്‍റെ പല പ്രമാണങ്ങളും പേര്‍ഷ്യന്‍ ഭാഷയിലായിരുന്നു.

“പേര്‍ഷ്യന്‍ ഭാഷയും നിയമവും അറിയാവുന്ന ഒരാളുടെ സഹായമുണ്ടെങ്കിലേ ഈ കേസ് എനിക്ക് കൈയാളാനാവൂ. എനിക്കറിയാവുന്ന അത്തരമൊരാള്‍ ഡോക്ടര്‍ അല്ലാമാ ഇഖ്ബാല്‍ ആണ്. പക്ഷെ,അദ്ദേഹം ലാഹോറിലാണുള്ളത്. അദ്ദേഹത്തിന്‍റെ സഹായം തേടാമെന്ന് വച്ചാല്‍ വലിയ ചെലവ് വരും.” സീ.ആര്‍. ദാസ് തന്‍റെ കഷികളെ അറിയിച്ചു. 

“എത്ര തുക ചെലവ് വന്നാലും വേണ്ടില്ല;അദ്ദേഹത്തെ വരുത്തുക” എന്നായി കക്ഷികള്‍.

“ഒരു കേസില്‍ താങ്കളുടെ സഹായം അനിവാര്യമായി വന്നിരിക്കുന്നു.പാട്നയില്‍ എത്താന്‍ ദയവുണ്ടാകണം.” സീ.ആര്‍. ദാസ് ഇഖ്ബാലിന് കമ്പി സന്ദേശം അയച്ചു.അത് ലഭിച്ച ഉടനെ ക്ഷണം സ്വീകരിച്ച് ഇഖ്ബാല്‍ പാട്നയിലെത്തി. കാര്യമെന്തെന്ന് തിരക്കി.

“ഈ കേസുമായി ബന്ധപ്പെട്ട ചില പ്രമാണങ്ങള്‍ പേര്‍ഷ്യന്‍ ഭാഷയിലാണ്. അവ ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തിത്തരണം. താങ്കള്‍ക്ക് തങ്ങാന്‍ ആവശ്യമായ എല്ലാ ഏര്‍പ്പാടുകളും ചെയ്തു വച്ചിട്ടുണ്ട്. ദിനംപ്രതി ആയിരം രൂപ പ്രതിഫലവും നിര്‍ണയിച്ചിരിക്കുന്നു. പതിനഞ്ചോ ഇരുപതോ, എത്ര ദിവസമായാലും ശരി ഈ ജോലി പൂര്‍ത്തിയാക്കിത്തന്നാല്‍ മതി.” സീ.ആര്‍.ദാസ് കാര്യം വ്യക്തമാക്കി. 

ആ പ്രമാണങ്ങളുമായി ഡോക്ടര്‍ അല്ലാമ ഇഖ്ബാല്‍ തനിക്കൊരുക്കിയ വസതിയിലെത്തി. പിറ്റേന്ന് കാലത്ത് തന്നെ അദ്ധേഹം സീ.ആര്‍.ദാസിന്‍റെ മുമ്പിലെത്തി. “പരിഭാഷ പൂര്‍ത്തിയായി. വൈകീട്ടുള്ള വണ്ടിക്ക് ലാഹോറിലേക്ക് ടിക്കറ്റെടുത്തോളൂ.” ഇഖ്ബാല്‍ അറിയിച്ചു.

സീ.ആര്‍.ദാസിന് വിസ്മയം താങ്ങാനായില്ല. “എന്തിനാണ് ഇത്ര പ്രയാസപ്പെട്ട് ധൃതിയില്‍ ജോലി തീര്‍ത്തത്? ഓരോ ദിവസത്തിനും ആയിരം രൂപ പ്രതിഫലം നിര്‍ണയിച്ചിട്ടുണ്ടല്ലോ. സാവകാശം ചെയ്യാമായിരുന്നില്ലേ?” ദാസ് അഭിപ്രായപ്പെട്ടു. 

ഇഖ്ബാലിന്‍റെ മറുപടി ഇതായിരുന്നു: “ ഒരു ജോലി ഒഴികഴിവ് പറഞ്ഞ് നീട്ടിക്കൊണ്ടുപോവുന്നത് ന്യായമല്ല. അങ്ങനെ നേടുന്ന സമ്പാദ്യം നിഷിദ്ധമാണ് എന്ന് മുഹമ്മദ്‌ നബി അരുളിയിട്ടുണ്ട്.”

റസൂലിന്‍റെ കല്‍പനകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുകയും വല്ലവരും പ്രശംസിച്ചാല്‍, ഇത് എന്‍റെ മഹത്വമല്ല, പ്രവാചകാധ്യാപനങ്ങളുടെ പ്രതിഫലനമാണെന്ന് അറിയിക്കുകയും ചെയ്യുന്നതിന്‍റെ മികച്ച മാതൃകയാണ് ഈ സംഭവം.    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ