വെള്ളിയാഴ്‌ച, ജൂൺ 08, 2012

ഹജ്ജ് വിമാനം സെപ്റ്റംബര്‍ 14 മുതല്‍ !!

കോഴിക്കോട്: അടുത്ത ഹജ്ജിന് രാജ്യത്തെ 21 കേന്ദ്രങ്ങളില്‍നിന്ന് വിശുദ്ധ ഭൂമിയിലേക്ക് ഹജ്ജ് വിമാന സര്‍വീസ് നടത്താന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി തീരുമാനം. സെപ്റ്റംബര്‍ 14 നാണ് ഹജ്ജ് വിമാന സര്‍വീസ് ആരംഭിക്കുക. ഒക്ടോബര്‍ 17 നകം അവസാനിക്കുന്ന രീതിയിലാണ് യാത്രാ ഷെഡ്യൂള്‍. കോഴിക്കോട്, ന്യൂദല്‍ഹി, ലഖ്നോ, ശ്രീനഗര്‍, ജയ്പൂര്‍, വാരാണസി, ചെന്നൈ, ബംഗളൂരു, മംഗലാപുരം, ഹൈദരാബാദ്, കൊല്‍ക്കത്ത, ഗോഹട്ടി, ഗയ, റാഞ്ചി, മുംബൈ, നാഗ്പൂര്‍, ഔറംഗബാദ്, അഹ്മദാബാദ്, ഇന്‍ഡോര്‍, ഭോപാല്‍, ഗോവ എന്നീ വിമാനത്താവളങ്ങളില്‍നിന്നാണ് ഹജ്ജ് സര്‍വീസുണ്ടാവുക. മുന്‍ വര്‍ഷം 19 കേന്ദ്രങ്ങളില്‍നിന്നായിരുന്നു വിമാന സര്‍വീസ് .
ഇന്ത്യയില്‍നിന്ന് ഈ വര്‍ഷം 1,70,000 പേര്‍ക്കാണ് ഹജ്ജിന് അവസരമുണ്ടാവുക. ഇതില്‍ 1,25,000 പേര്‍ ഹജ്ജ് കമ്മിറ്റി വഴിയും 45,000 പേര്‍ സ്വകാര്യ ഗ്രൂപ്പുവഴിയുമാണ് പോവുക. ഹജ്ജ് കമ്മിറ്റി വഴി പോകാന്‍ മൂന്നു ലക്ഷത്തിലേറെ പേര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കേരളത്തില്‍നിന്ന് അപേക്ഷ നല്‍കിയ 49,377 പേരില്‍ 6487 പേരെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്.
സൗദി എയര്‍ലൈന്‍സും ജെറ്റ് എയര്‍വെയ്സുമാണ് ഇന്ത്യന്‍ ഹാജിമാര്‍ക്കായി സര്‍വീസ് നടത്തുക. ഹജ്ജ് വിമാനചാര്‍ജ് ഇത്തവണ 16,000 രൂപയില്‍നിന്ന് 20,000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.
ഹജ്ജ് സബ്സിഡി ഘട്ടംഘട്ടമായി അവസാനിപ്പിക്കണമെന്ന സുപ്രീംകോടതിയുടെ ഇടക്കാല വിധിയുടെ പശ്ചാത്തലത്തില്‍ ഇതുസംബന്ധമായി മുസ്ലിം സംഘടനകളുടെ നിലപാടറിയാന്‍ സര്‍ക്കാര്‍ ഈമാസം ഏഴിന് തിരുവനന്തപുരത്ത് യോഗം വിളിച്ചിട്ടുണ്ട്. ഹജ്ജ് വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വിളിച്ച യോഗത്തില്‍ വിവിധ മതസംഘടനകളുടെയും ഹജ്ജ് സേവന സംഘടനകളുടെയും പ്രതിനിധികളാണ് പങ്കെടുക്കുക.
യാത്രാ സംബന്ധമായ കാര്യങ്ങളും നയരൂപവത്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. സബ്സിഡി പ്രതിനിധി സംഘത്തെ അയക്കല്‍ എന്നിവയില്‍ സംഘടനകളുടെ നിലപാട് അറിയുക എന്നതും യോഗത്തിന്റെ പ്രധാന വിഷയമാണ്. രാവിലെ 10ന് മസ്ക്കറ്റത്ത് ഹോട്ടലിലാണ് യോഗം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ