തിങ്കളാഴ്‌ച, ഫെബ്രുവരി 20, 2012

ഹാജിമാരുടെ താമസം: ഇത്തവണ ഗ്രീന്‍ കാറ്റഗറി മാത്രം; ദൂരപരിധി 1500മീറ്ററാക്കി

ജിദ്ദ:  ഹാജിമാരുടെ താമസ സൗകര്യത്തിന്‍െറ കാര്യത്തില്‍ അന്തിമ തീരുമാനമായി. ഹറമിന് സമീപം ഗ്രീന്‍ കാറ്റഗറി മാത്രമേ ഉണ്ടാവൂ. മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന വൈറ്റ് കാറ്റഗറി പൂര്‍ണമായും എടുത്തുകളഞ്ഞു. ഹറമില്‍ നിന്ന് ഒന്നര കി.മീറ്റര്‍ ദൂരം വരെയായിരിക്കും ഗ്രീന്‍ കാറ്റഗറിയുടെ ദൂരപരിധി. മുമ്പ് 1200മീറ്റര്‍ വരെയായിരുന്നു ഇത്.  വിവിധ ദൂരപരിധിക്കുള്ളില്‍ താമസിക്കുന്നവരില്‍നിന്ന് ഏകീകൃത ചാര്‍ജ് ഈടാക്കുന്നതിലെ നീതികേട് കഴിഞ്ഞവര്‍ഷം തന്നെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.
കഴിഞ്ഞ മാസം ദല്‍ഹിയില്‍ ചേര്‍ന്ന ഹജ്ജ് അവലോകന യോഗത്തില്‍ ഈ വിഷയത്തില്‍ മുന്നോട്ടുവെച്ച നിര്‍ദേശം രണ്ടാഴ്ച മുമ്പ് ജിദ്ദയില്‍ ചേര്‍ന്ന  ഉന്നത തല യോഗം സവിസ്തരം ചര്‍ച്ച ചെയ്തിരുന്നു. വിദേശകാര്യ സെക്രട്ടറി, സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ അടക്കമുള്ള ഹജ്ജ് മിഷന്‍ സാരഥികള്‍, കേന്ദ്ര ഹജ്ജ് കമ്മിറ്റി നേതൃത്വം എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ വൈറ്റ് കാറ്റഗറി എടുത്തുകളയുന്നതോടെ ഉണ്ടാവുന്ന പ്രയാസങ്ങളാണ് കാര്യമായും ചര്‍ച്ചക്ക് വന്നത്. അവസാനം കേന്ദ്ര വിദേശകാര്യമന്ത്രിയുടെ അന്തിമ തീര്‍പ്പിനായി വിഷയം വിടുകയാണത്രെ ഉണ്ടായത്.  വൈറ്റ് കാറ്റഗറി ഒഴിവാക്കുകയും ഗ്രീന്‍ കാറ്റഗറിയുടെ ദൂര പരിധി കൂട്ടുകയും ചെയ്തതോടെ അതനുസരിച്ച് കെട്ടിടങ്ങള്‍ വാടക്ക് എടുക്കാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. പത്രങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ ഈ മാസം 15ന്  പ്രസിദ്ധീകരിക്കുകയുണ്ടായി. ഫെബ്രുവരി 25തൊട്ട് മുതവ്വിഫുമാര്‍, കെട്ടിട ഉടമകള്‍, കെട്ടിടങ്ങള്‍ വാടകക്ക് നല്‍കുന്ന അംഗീകൃത ഗ്രൂപ്പുകള്‍ എന്നിവരില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങും.
കഴിഞ്ഞ വര്‍ഷം 52,000ഹാജിമാരെയാണ് ഗ്രീന്‍ വിഭാഗത്തില്‍ താമസിപ്പിച്ചത്. വൈറ്റ് വിഭാഗത്തില്‍ 14,000പേരേയും. അതുകൊണ്ട് തന്നെ ഇത്തവണ 60,000-65,000പേര്‍ക്കെങ്കിലും ഹറമിന് സമീപം താമസ സൗകര്യം കണ്ടത്തെുകയാണ് ലക്ഷ്യമെന്ന് ഹജ്ജ് കോണ്‍സല്‍ ബി.എസ് മുബാറക്ക് ‘ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു. അല്ലാത്ത പക്ഷം കൂടുതല്‍ പേരെ ഹറമില്‍നിന്ന് ഏഴുകി.മീറ്റര്‍ അകലെ അസീസിയയില്‍ താമസിപ്പിക്കേണ്ടിവരും. പോയ വര്‍ഷം 61,000ഹാജിമാരെയാണ് അസീസിയില്‍ താമസിപ്പിച്ചത്. തരക്കേടില്ലാത്ത കെട്ടിടം അവിടെ ലഭ്യമാണെങ്കിലും ഹറമിലേക്കും തിരിച്ചുമുള്ള വാഹനഗതാഗതം വലിയൊരു സാഹസം തന്നെയാണ്്. പ്രായമായവര്‍ക്കും രോഗികള്‍ക്കും അസീസിയയില്‍നിന്നുള്ള യാത്ര ക്ളേശകരമാണെന്ന കാര്യം ഹജ്ജ് മിഷന്‍ വൃത്തങ്ങള്‍ തന്നെ സമ്മതിക്കുന്നു.ഹറമിന് സമീപം കെട്ടിടങ്ങള്‍ കണ്ടത്തെുക കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഹാജിമാരെ താമസിപ്പിച്ച ഒട്ടനവധി കെട്ടിടങ്ങള്‍ ഹറം വികസനത്തിനായി പൊളിച്ചുകൊണ്ടിരിക്കയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 60,000 ഹാജിമാരുടെ താമസസൗകര്യമെങ്കിലും ഇപ്പോള്‍ ഹറമിന്‍െറ പരിസരത്ത് നഷ്ടമായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതു മനസ്സിലാക്കി കെട്ടിട ഉടമകള്‍ വാടക കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. മാത്രമല്ല;  ഏറ്റവും കൂടുതല്‍ ഹാജിമാരെ കൊണ്ടുവരുന്ന ഇന്തോനേഷ്യയും പാകിസ്താനും ഒരു മാസം മുമ്പേ കെട്ടിടങ്ങള്‍ കണ്ടത്തൊന്‍ പരക്കം പാച്ചില്‍ തുടങ്ങിയിരിക്കയാണ്. ഇന്ത്യന്‍ ഹാജിമാരില്‍ അരലക്ഷം പേര്‍ക്കെങ്കിലും ഇത്തവണ ഹറമിന് സമീപം അക്കമഡേഷന്‍ ലഭിക്കുകയാണെങ്കില്‍ വലിയ ഭാഗ്യമായിരിക്കും. ഇന്ത്യ വിപണിയിലിറങ്ങുമ്പോഴേക്കും കുറെ നല്ല കെട്ടിടങ്ങള്‍ മറ്റു രാജ്യങ്ങള്‍ കൈവശപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ടാവുമെന്നാണ് മുന്‍കാല അനുഭവം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ